Tuesday, April 14, 2015

ട്രയംഫ് ഓഫ് ദ വില്‍

Triumph of the Will (Triumph Des Willens) (1934) എന്ന നാസി ഡോക്യുമെന്‍ററി കണ്ടു. 1934ല്‍ ജര്‍മ്മനിയിലെ ന്യുറംബര്‍ഗില്‍ നടന്ന നാസി പാര്‍ടി കോണ്‍ഗ്രസിനെക്കുറിച്ചാണ് ഡോക്യുമെന്‍ററി. പ്രസംഗത്തിലും ശരീരഭാഷയിലും പലപ്പോഴും അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഗ്രേറ്റ് ഡിക്റ്റേറ്ററിലെ ഹിങ്കല്‍ തന്നെ. ചാപ്ലിന്‍ എന്ന മഹാനായ കലാകാരന് അധികം അതിശയോക്തിയൊന്നും ഹിങ്കലിന്‍റെ പ്രസംഗ രംഗങ്ങളില്‍ വേണ്ടി വന്നിട്ടില്ല. ചാപ്ലിന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു: "അയാളെക്കുറിച്ച് ഞാനൊന്നും കാര്യമായി വായിച്ചിട്ടില്ല, ഒരു ചിത്രം കാണുക മാത്രമാണ് ചെയ്തത്. മൂഢനായ ഈ ഭ്രാന്തനെ ഒന്ന് നോക്കിക്കാണൂ എന്ന്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു. നര്‍മ്മബോധമില്ലാത്തെ ഭീകരനും അതെ സമയം ഉള്ളില്‍ ഇയാളൊരു ഭീരുവുമായിരിക്കുമെന്ന് എനിക്ക് തോന്നി". ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ വച്ച് ചാപ്ലിന്‍ ഈ ചിത്രം കണ്ടിരുന്നു. ഈ ഡോക്യുമെന്‍ററി, ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ചെയ്യാന്‍ ചാപ്ലിന് പ്രചോദനമായി. ഹിറ്റ്‌ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ചെയ്യില്ലായിരുന്നുവെന്ന്‍ ചാപ്ലിന്‍ പിന്നീട് പറയുകയും ചെയ്തു. 
ലെനി റിഫെന്‍സ്ടാള്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്‍ററി മനുഷ്യത്വ രഹിതവും വിവേക ശൂന്യവുമായ ഒരു ഭീകര രാഷ്ട്രത്തിന്‍റെ രൂപീകരണമാണ് കാണിക്കുന്നത്. നാസികളുടെ ഡെപ്യൂട്ടി 'ഫ്യൂറര്‍' ആയ റുഡോള്‍ഫ് ഹെസ് പറയുന്നു: "ഹിറ്റ്‌ലര്‍ എന്നാല്‍ ജര്‍മ്മനി, ജര്‍മ്മനി എന്നാല്‍ ഹിറ്റ്‌ലര്‍".  ഒരു സമൂഹത്തിന്‍റെ ബഹുസ്വരത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, മാസ് ഹിസ്ടീരിയ വളര്‍ത്തി അധികാരമുറപ്പിക്കുന്ന ഹിറ്റ്‌ലറും അതിനു വേണ്ടി പ്രചരിപ്പിക്കുന്ന ഗീബല്‍സിയന്‍ നുണകളും ഇന്നും സജീവമാണ്. ആള്‍ക്കൂട്ടത്തിന്‍റെ ഫാസിസ്റ്റ് മനശാസ്ത്രവും ഫാസിസത്തിന്‍റെ ആള്‍ക്കൂട്ട മനശാസ്ത്രവും ഇത്തരത്തിലുള്ള മനുഷ്യരെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
ഹിന്ദു രാഷ്ട്ര വാദവും വര്‍ഗീയ രാഷ്ട്രീയവും ഏകശിലാത്മകമായ ഒരു രാഷ്ട്രത്തിന് പാര്‍ലമെണ്ടറി ജനാധിപത്യത്തിനകത്ത് തന്നെ, അധികാരത്തിന്‍റെ തണല്‍ ഉപയോഗിച്ച് നിരന്തരമായി ശ്രമം നടത്തുമ്പോള്‍ അത്തരമൊരു രാഷ്ട്ര രൂപീകരണത്തിലേക്ക് നയിക്കുന്ന ആള്‍ക്കൂട്ട മനശാസ്ത്രവും പ്രധാനമാണ്. ഫാസിസ്റ്റ് ദേശ രാഷ്ട്ര രൂപീകരണത്തില്‍ നിര്‍ണായകമായ  പ്രൊപ്പഗാണ്ടയുടെ ഏറ്റവും ശക്തമായ ഉദാഹരണങ്ങളില്‍ ഒന്നാണ് ലെനി റീഫന്‍സ്ടാളിന്‍റെ ട്രയംഫ് ഓഫ് ദ വില്‍....      

Friday, April 3, 2015

ഇരകള്‍


കെ.ജി.ജോര്‍ജ് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. ശരിക്കും ഒരു മാസ്റ്റര്‍ 'ഫിലിം മേക്കര്‍'. മദ്ധ്യ തിരുവിതാംകൂറിന്‍റെ സാമൂഹ്യാവസ്ഥയെ യാഥാര്‍ത്ഥ്യബോധത്തോടെ പകര്‍ത്തിയ അപൂര്‍വം സംവിധായകരില്‍ ഒരാള്‍. ഒരു മദ്ധ്യതിരുവിതാംകൂര്‍ കുടുംബത്തിന്‍റെ ഹിംസയില്‍ അധിഷ്ടിതമായ വാഴ്ച, അതിന്‍റെ ദുരന്താത്മകമായ പതനങ്ങള്‍, ഇതൊക്കെയാണ് കെ.ജി.ജോര്‍ജിന്‍റെ ഇരകള്‍ (1986) എന്ന ചിത്രം പറയുന്നത്. ഒരേ സമയം ഹിംസയുടെ കാരണക്കാരും അതിന്‍റെ ഇരകളുമാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. ഈ കുടുംബം പലപ്പോഴും ഇന്ത്യയുടെ രാഷ്ട്രശരീരമായി മാറുന്നു. 

1984 ഒക്ടോബര്‍ 31ന് ഉണ്ടായ  ഇന്ദിര ഗാന്ധിയുടെ വധവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ആണ് തന്നെ ഇരകള്‍ എന്ന ചിത്രത്തിലേക്ക് നയിച്ചതെന്ന്‍ കെ.ജി.ജോര്‍ജ് പറഞ്ഞിട്ടുണ്ട്. മദ്രാസിലെ ഹോട്ടല്‍ മുറിയില്‍ ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങുകള്‍ ടിവിയില്‍ കാണാനിടയായതാണ് ഇരകള്‍ എന്ന ചിത്രത്തിലേക്ക് ജോര്‍ജിനെ എത്തിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാഫിയാവല്‍ക്കരിക്കുന്നതില്‍ സഞ്ജയ്‌ ഗാന്ധിക്കും നെഹ്രുവിന് ശേഷമുള്ള മറ്റു നെഹ്‌റു കുടുംബാംഗങ്ങള്‍ക്കും ഉള്ള പങ്ക് വളരെ വലുതാണ്‌. ഉയര്‍ന്ന ജനാധിപത്യ ബോധവും മാനവിക മൂല്യങ്ങളും വച്ചു പുലര്‍ത്തിയിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനും ഫിറോസ്‌ ഗാന്ദിക്കും ശേഷമുള്ള നെഹ്‌റു/ഗാന്ദി കുടുംബാംഗങ്ങള്‍ ഒരേ സമയം ഹിംസയുടെ പ്രയോക്താക്കളും അതിന്‍റെ ഇരകളുമാണ്. 

ഇരകള്‍ എന്ന ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഹിംസ നിറഞ്ഞു നില്‍ക്കുന്നു.  കെ.ബി.ഗണേഷ്കുമാര്‍ ആണ് കേന്ദ്ര കഥാപാത്രമായ ബേബിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇരകള്‍ ഗണേഷ് കുമാറിന്‍റെ ആദ്യ ചിത്രമാണെന്ന് തോന്നുന്നു. കഥാപാത്രത്തിന്‍റെ സ്വഭാവത്തില്‍ ഗണേഷിന്‍റെ  ആത്മാംശം അല്‍പ്പം ഇല്ലേ എന്ന് സംശയം.....  

വചനം

വചനം (1989)....ലെനിന്‍ രാജേന്ദ്രന്‍റെ ഒരു നല്ല ചിത്രം....ആള്‍ദൈവങ്ങള്‍ രണ്ടു തരത്തിലുണ്ട്, പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും. കേരളത്തില്‍ ആള്‍ദൈവങ്ങള്‍ ക്ലച്ചു പിടിക്കാന്‍ തുടങ്ങുന്ന കാലത്ത്, വലിയ വ്യവസായ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ തുടങ്ങുന്നതിന് മുന്‍പാണ് വചനം പുറത്ത് വരുന്നത്. അമൃതാനന്ദമയി, സായി ബാബ ലൈനിലുള്ള ആള്‍ദൈവ സംസ്കാരത്തില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്ന ശാന്തിഗിരി ആശ്രമത്തെയാണ് ശാന്തിപുരം എന്ന പേരില്‍ ലെനിന്‍ ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. എങ്കിലും അമ്മ, ബാബ, ഗുരു തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന എല്ലാ തരത്തിലുള്ള മനുഷ്യദൈവങ്ങളെയും, അധികാര കേന്ദ്രങ്ങളുടെ തണലില്‍ തഴച്ചു വളരുന്ന അവരുടെ സെക്സ് ടൂറിസം കേന്ദ്രങ്ങളായ ആശ്രമങ്ങളെയും മാഫിയാ സംഘങ്ങളെയും വലിച്ചു കീറുന്നുണ്ട് ഈ ചിത്രം. 
വചനത്തിലെ ശാന്തനും നിഷ്കളങ്ക ഭാവമുള്ളവനുമായ വില്ലന്‍, ചാരുഹാസന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. ശാന്ത പ്രകൃതത്തിനിടയിലും അയാളുടെ കണ്ണുകളില്‍ നിഗൂഢതയുണ്ട്. വികലമായ ചേഷ്ടകളും കോമാളിത്തരങ്ങളും ഇല്ലാതെ ഇത്രയും നന്നായി ആത്മീയതയുടെ കച്ചവടക്കാരെയും അവരുടെ ആത്മ സംഘര്‍ഷങ്ങളെയും അവതരിപ്പിച്ച മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല. ശക്തമായ വിമര്‍ശനങ്ങളും യുക്തി വിചാരങ്ങളും കുറെ ഉദ്ധരണികളും തിരുകിക്കയറ്റിയ പ്രഭുവിന്‍റെ മക്കള്‍ എന്ന സിനിമ ഒരു കലാസൃഷ്ടിയെന്ന നിലയില്‍ വികലമായിപ്പോയിരുന്നു. വചനത്തിന് ഉള്ളതും പ്രഭുവിന്‍റെ മക്കള്‍ക്ക് ഇല്ലാത്തതും ശക്തമായ തിരക്കഥയും അതിന്‍റെ ശക്തമായ സാക്ഷാത്കാരവുമാണ്.....ലെനിന്‍ രാജേന്ദ്രന്‍റെ വചനത്തില്‍ നിന്ന് രാജീവ് അഞ്ചലിന്‍റെ ഗുരു (1997) വിലേക്ക്  എത്തുമ്പോഴേക്കും കേരളം അതിന്‍റെ നവോത്ഥാനത്തില്‍ നിന്നുള്ള പുറകോട്ടു നടത്തം ആരംഭിച്ചിരുന്നു.....

പാര്‍ടി


വൈകുന്നേരം ദമയന്തി റാണെയുടെ വീട്ടില്‍ പാര്‍ടി തുടങ്ങുകയാണ്. പ്രമുഖ നാടകകൃത്ത് ദിവാകര്‍ ബര്‍വേയുടെ പുരസ്കാര നേട്ടം ആഘോഷിക്കാനാണ് പാര്‍ടി. എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും ഉള്‍പ്പടെ ഉപരി-മദ്ധ്യവര്‍ഗങ്ങളില്‍ പെട്ട പല സ്വഭാവത്തിലുള്ള മനുഷ്യര്‍ പാര്‍ടിക്കെത്തുന്നുണ്ട്. അവരില്‍ മാര്‍ക്സിസ്റ്റ്‌ ലേബല്‍ ഉള്ളവരുള്‍പ്പടെയുള്ള  ദന്തഗോപുര വാസികളുണ്ട്, കടുത്ത ലൈംഗിക അസംതൃപ്തി ഉള്ളവരും വിടന്മാരുമുണ്ട്‌, ക്ഷണിക്കപ്പെടാത്തവരുമുണ്ട്, ഇവരുടെയെല്ലാം കാപട്യം നിറഞ്ഞ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് പാര്‍ടി. പാര്‍ടി  പുരോഗമിക്കുന്നു. 

ചിത്രത്തിന്‍റെ അവസാന രംഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന കവി അമൃത് മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ തുടക്കം മുതല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എഴുത്തുകാരും കലാകാരന്മാരും പുലര്‍ത്തേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ചൂടേറിയ ചര്‍ച്ചയും  വാദ-പ്രതിവാദവും നടക്കുന്നു. കല കലക്ക് വേണ്ടി, കല സമൂഹത്തിനു വേണ്ടി, കാലങ്ങളായി തുടരുന്ന ഈ ചര്‍ച്ചയുടെ തുടര്‍ച്ച തന്നെ ഇവിടെയും. സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോള്‍ ഒരു കലാകാരന് ഇരട്ട വ്യക്തിത്വം സാദ്ധ്യമാണോ? കലാകാരന്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഭാഗമായിരിക്കേണ്ടത് അനിവാര്യമല്ലെങ്കിലും രാഷ്ട്രീയ പ്രക്രിയയെ, ജനകീയ പ്രക്ഷോഭങ്ങളെ അവഗണിക്കാന്‍ കഴിയുമോ? വൈയക്തികമായ സംഘര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയും അസ്വസ്ഥരാക്കുകയും അവരുടെ ഉറക്കം കെടുത്തുകയുമാണ് അമൃത്. ഗോവിന്ദ് നിഹലാനിയുടെ ശക്തമായ ഒരു രാഷ്ട്രീയ ചിത്രം.....

ഗണശത്രു


ഇബ്സന്‍റെ എനിമി ഓഫ് ദ പീപ്പിള്‍ എന്ന നാടകത്തെ ആധാരമാക്കി സത്യജിത് റായ് സംവിധാനം ചെയ്ത ചിത്രമാണ് ഗണശത്രു (1989). പശ്ചിമ ബംഗാളിലെ ഒരു ചെറു നഗരമായ ചന്ദിപ്പൂരില്‍ മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമായി രൂപാന്തരപ്പെട്ടിരിക്കുന്ന ചന്ദിപ്പൂരിന്‍റെ പ്രധാന വരുമാന സ്രോതസ് നഗരത്തിലെ ക്ഷേത്രമാണ്. അമ്പലത്തില്‍ നിന്നുള്ള 'വിശുദ്ധ' ജലമാണ് രോഗ കാരണമെന്ന് വിശദമായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ അശോക്‌ ഗുപ്ത കണ്ടെത്തുന്നു. വിശുദ്ധ ജലമായി അറിയപ്പെടുന്ന അഴുക്കുവെള്ളം കുടിച്ച ഭക്തജനങ്ങള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് ഗുപ്തക്ക് ബോദ്ധ്യമാകുന്നു. രോഗം പടർന്നു വലിയ പകർച്ച വ്യാധി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഡോക്ടർ ഗുപ്ത.  അതെ സമയം അശോക്‌ ഗുപ്തയുടെ കണ്ടെത്തലുകള്‍ സ്ഥാപിത താല്‍പര്യക്കാരെ അസ്വസ്ഥരാക്കുന്നു. അമ്പലത്തിലെ ജലവിതരണ സംവിധാനം പുനര്‍ നിര്‍മ്മിക്കുക എന്ന നിര്‍ദ്ദേശം അവര്‍ക്ക് സ്വീകാര്യമല്ല.  അതിനായി അമ്പലം അടച്ചിടെന്ടി വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വരുമാന നഷ്ടമാണ് അവരെ അസ്വസ്ഥരാക്കുന്നത്. 

സ്വകാര്യ വ്യക്തിയുടെ ട്രസ്റ്റിനു കീഴിലുള്ള ക്ഷേത്രം നഗരസഭ ചെയർമാനും അശോക്‌ ഗുപ്തയുടെ അനുജനുമായ നിഷിത് ഗുപ്തയുടെ ആശയമാണ്. തങ്ങളുടെ സങ്കുചിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി യാഥാര്‍ത്ഥ്യം ജനങ്ങളിൽ നിന്ന് മറച്ചു വെക്കാനും സത്യം ജനങ്ങളെ അറിയിക്കാനുള്ള ഡോക്ടർ ഗുപ്തയുടെ നീക്കം ഏതു വിധേനയും പരാജയപ്പെടുത്താനും അവർ ആഗ്രഹിക്കുന്നു. അമ്പലത്തിലെ വിശുദ്ധ ജലം ഒരിക്കലും മലിനമാകില്ല എന്ന യുക്തിരഹിതമായ അന്ധവിശ്വാസം പൊതുജനങ്ങള്‍ക്കിടയില്‍ ദൃഡപ്പെടുത്തിയാണ് പ്രചാരണം മുന്നോട്ടു പോകുന്നത്.  ജനവാര്‍ത്ത എന്ന ചന്ദിപ്പൂരിലെ ഏക ദിനപ്പത്രത്തിന് ലബോറട്ടറി റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലുള്ള  ലേഖനം ഗുപ്ത പ്രസിദ്ധീകരിക്കാന്‍ നല്‍കുന്നു. തുടക്കത്തില്‍ ലേഖനം പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും അവരുടെ കപട നിലപാടുകളും നിഷീത് ഗുപ്തയുടെ സമ്മര്‍ദ്ദവും കാരണം   പിന്‍വലിയുന്നു. ഇതേ തുടര്‍ന്ന് അശോക്‌ ഗുപ്ത ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിശദീകരണ യോഗം വിളിക്കുന്നു. വിശദീകരണ യോഗവും എതിര്‍ ചേരിയില്‍ ഉള്ളവര്‍ ഹൈജാക്ക് ചെയ്യുകയാണ്. പൊതുജനാഭിപ്രായത്തെ അശോക്‌ ഗുപ്തക്ക് എതിരായി തിരിക്കാനും വിശ്വാസവുമായി ബന്ധപ്പെടുത്തി പ്രശ്നത്തെ വഴി തിരിച്ചുവിടുന്നതിലും നിഷീത് ഗുപ്തയും അനുകൂലികളും വിജയിക്കുന്നു. അശോക് ഗുപ്ത ജനശത്രുവായി മാറുന്നു. എന്നാൽ റോണന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിക്കാനുള്ള പ്രചാരണം വിജയിക്കുന്നു. 

മതകാര്യങ്ങളില്‍ പൊതുവേ താല്‍പര്യമില്ലാത്ത ഡോക്ടര്‍ അശോക്‌ ഗുപ്തയെ പൊതുജനശത്രുവാക്കി ചിത്രീകരിക്കാനുള്ള നിഷീത് ഗുപ്തയുടെയും കൂടെയുള്ളവരുടെയും ശ്രമങ്ങള്‍, അവരുടെ കുത്സിത പ്രചാരണ തന്ത്രങ്ങള്‍ തുടങ്ങിയവ ഗണശത്രുവിനെ ഒരു ശക്തമായ രാഷ്ട്രീയ ചിത്രമാക്കി മാറ്റുന്നുണ്ട്.  മതം, വിശ്വാസം തുടങ്ങിയ വലിയ രാഷ്ട്രീയ ആയുധങ്ങള്‍ എങ്ങനെയാണ് ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിലും ജനങ്ങളുടെ യഥാര്‍ത്ഥ പൊതു താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതിലും പങ്കു വഹിക്കുന്നത് എന്നതിന്‍റെയും ചിത്രീകരണമാണ് ഗണശത്രു. സങ്കുചിത രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കിടയില്‍ ജനകീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ദുര്‍ബലമാക്കുന്നതിനായി ഭരണവര്‍ഗവും പലപ്പോഴും മാധ്യമങ്ങളും പിന്തുടരുന്ന നെറികെട്ട പ്രചാരണ തന്ത്രങ്ങളും ഇവിടെ കാണാം.  

ക്ഷേത്രം ചിത്രീകരിക്കുന്ന ഒരു രംഗം മാത്രമാണ് ചിത്രത്തില്‍ ഔട്ട്‌ ഡോര്‍ ആയി ഉള്ളത്. ബാക്കിയെല്ലാം ഇന്‍ഡോര്‍ ചിത്രീകരണമാണ്. ഇബ്സന്‍റെ നാടകം ആധാരമാക്കി എടുത്ത ഗണശത്രുവിനും നാടകത്തിന്‍റെ പ്രകടമായ സ്വാധീനമുണ്ട്. സൗമിത്ര ചാറ്റര്‍ജി കേന്ദ്ര കഥാപാത്രമായ ഡോക്ടർ അശോക്‌ ഗുപ്തയാകുമ്പോൾ, ധൃതിമാന്‍ ചാറ്റര്‍ജി, ദീപാങ്കര്‍ ഡേയ്, മമത ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. പ്രകടമായ തീയറ്റര്‍ സ്വഭാവം കാരണം കാര്യമായ ക്യാമറ ചലനങ്ങളും ആവശ്യമായി വരുന്നില്ല. അഡാപ്ട്ടെഷന് വലിയ സാധ്യതയുള്ള ശക്തമായ പ്രമേയം തന്നെയാണ് ചിത്രത്തിന്‍റെ കരുത്ത്. ആള്‍ക്കൂട്ട മനശാസ്ത്രത്തിനും സങ്കുചിത സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അപ്പുറത്ത് യുക്തിബോധവും സത്യസന്ധതയും മുറുകെപ്പിടിക്കുന്ന, ഉറച്ച ബോദ്ധ്യത്തോടെ അപ്രിയ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്ന അശോക്‌ ഗുപ്തമാരെ ചരിത്രത്തില്‍ ഉടനീളം കാണാം....

ദ റിട്ടേണ്‍


ആന്ദ്രെ, ഇവാന്‍, 12 വര്‍ഷത്തിന് ശേഷം മടങ്ങി വരുന്ന അവരുടെ അച്ഛന്‍....ദ റിട്ടേണിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മൂന്നും പേരും ഒരു യാത്ര പോവുകയാണ്. യാത്ര അവരെ എത്തിക്കുന്നത് എവിടെയാണ്? ഒരു തിരിച്ചു വരവിന്‍റെ കഥയാണ് ആന്ദ്രെ സ്വെഗിന്‍സേവിന്‍റെ റഷ്യന്‍ ചലച്ചിത്രം ദ റിട്ടേണ്‍ പറയുന്നത്. ഒറ്റപ്പെടലുകളിലും അന്യവത്കരണത്തിലും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലുമാണ് ചിത്രം കേന്ദ്രീകരിക്കുന്നത്.

ആന്ദ്രെ ശുദ്ധഗതിക്കാരനാണ്. സമൂഹവുമായി തുറന്നു ഇടപെടുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. 12 വര്‍ഷത്തിന് ശേഷമുള്ള അച്ഛന്‍റെ തിരിച്ചു വരവില്‍ അവന്‍ സന്തുഷ്ടനാണ്. അച്ഛനോട് വിധേയത്വം പുലര്‍ത്താനും ആന്ദ്രേക്ക് മടിയില്ല. അതേസമയം അനുജനായ ഇവാന്‍ താരതമ്യേന അന്തര്‍മുഖനാണ്. പലപ്പോഴും സ്വാര്‍ത്ഥനുമാണ്. സംശയത്തിന്‍റെയും ഭീതിയുടെയും അതിപ്രസരമില്ലാതെ ഒന്നിനെയും നോക്കിക്കാണാനോ വെല്ലുവിളികള്‍ ഏറ്റെടുക്കാനോ ഇവാന്‍ തയ്യാറല്ല. അപകര്‍ഷതാ ബോധം ഇവാനെ വേട്ടയാടുന്നു. എപ്പോഴും അമ്മയെ ആണ് അഭയസ്ഥാനമായി അവന്‍ കാണുന്നത്. ഭീരുക്കളെ വിളിക്കാന്‍ പൊതുവായി ഉപയോഗിക്കുന്ന ചിക്കന്‍ എന്ന പേരാണ് ഇവാന് സുഹൃത്തുക്കള്‍ നല്‍കിയിരിക്കുന്നത്. അച്ഛനെക്കുറിച്ച് ഇവാന് ഓര്‍മയില്ല. അച്ഛന്‍റെ മടങ്ങിവരവില്‍ ഇവാന് വലിയ സന്തോഷവുമില്ല. അയാളുടെ മുരടനും വിചിത്രമായതുമായ പെരുമാറ്റ രീതികള്‍ ഇവാന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അച്ഛന്‍റെ അധികാരം സ്ഥാപിക്കല്‍ അംഗീകരിക്കാനും ഇവാന് കഴിയുന്നില്ല. വിശ്വാസരഹിതമായ ആ യാത്ര ദുരന്തത്തിലേക്ക് വഴി തുറക്കുന്നു. 

ഒരു ഫോട്ടോയിലൂടെ മാത്രം അറിഞ്ഞിരുന്ന അച്ഛനെക്കുറിച്ചുള്ള തിരിച്ചറിവ് വളരെ വൈകിയാണ് രണ്ടു പേര്‍ക്കും ഉണ്ടാകുന്നത്. സംവിധായകന്‍റെ ആദ്യ ചിത്രമാണ് ദ റിട്ടേണ്‍. അസ്വസ്ഥതയുണ്ടാക്കുന്ന, ചിലപ്പോഴൊക്കെ വേട്ടയാടുന്ന ചിത്രത്തെ മിഖായേല്‍ ക്രിച്ച്മാന്‍റെ കാവ്യാത്മകമായ ഫ്രേമുകള്‍ ഉദാത്തമാക്കുന്നു.....