Monday, March 21, 2016

അലിഗഡ്




യഥാര്‍ത്ഥ ശ്രീനിവാസ് രാമചന്ദ്ര സിറസുമായി ഹന്‍സല്‍ മേത്തയുടെ സിറസിന് രൂപപരമായി സാദൃശ്യം ഒന്നുമില്ലെങ്കിലും സിറസ് എന്ന ഹന്‍സല്‍ മേത്തയുടെ കഥാപാത്രത്തിന്‍റെ ആത്മാവില്‍ തൊടാന്‍ മനോജ് ബാജ്പേയിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് വേണം കരുതാന്‍....ഹന്‍സല്‍ മേത്ത പറഞ്ഞത് പോലെ സ്വവര്‍ഗ പ്രണയത്തെയും അതിന്‍റെ മാനസിക സംഘര്‍ഷങ്ങളെയും പ്രശ്നവത്കരിക്കുകയോ അതില്‍ കേന്ദ്രീകരിക്കുകയോ ചെയ്യുന്ന ഒരു ചിത്രമല്ല അലിഗഡ്. മറിച്ച് അതിലെല്ലാം ഉപരിയായി ഹോമോ സെക്ഷ്വലോ ഹെട്ടറോ സെക്ഷ്വലോ ആയ, ലൈംഗിക ന്യൂനപക്ഷത്തിലോ ഭൂരിപക്ഷത്തിലോ പെടുന്ന എല്ലാവര്‍ക്കും ഒരു പോലെ അവകാശപ്പെട്ട സ്വകാര്യതയെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും ഉള്ള ഒരു ചിത്രമാണ്. ഒട്ടും സങ്കീര്‍ണമല്ലാത്ത ഒന്ന്....ലൈംഗിക ഭൂരിപക്ഷത്തില്‍ പെട്ട ആളുകളെ പോലെ തന്നെ ലേബലുകള്‍ ഇല്ലാതെ സാധാരണ ജീവിതം നയിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അയാള്‍ നിരന്തരം പുറന്തള്ളപ്പെടുന്നു. 

തന്‍റെ പുറത്താക്കപ്പെടലുകളെ വളരെ ലളിതമായാണ് സിറസ് അവതരിപ്പിക്കുന്നത്: "ഞാന്‍ പുറത്തുള്ളയാളാണ്. വിവാഹിതരായ ആളുകള്‍ക്കിടയില്‍ ഒറ്റക്ക് ജീവിക്കുന്നു, ഉറുദു സംസാരിക്കുന്ന സമൂഹത്തില്‍ മറാത്തി പഠിപ്പിക്കുന്നു"....തന്‍റെ ഏകാന്തതയേയും കാവ്യാത്മകമായി തന്നെ അയാള്‍ സമീപിക്കുന്നു: "വാക്കുകള്‍ക്കിടയിലെ നിശബ്ദതയിലാണ് കവിത, അതിന്‍റെ അര്‍ഥം ഓരോരുത്തരുടെയും പ്രായത്തിനെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും"....കളക്ടീവ് കോണ്‍ഷ്യന്‍സ്, സമൂഹ മനസാക്ഷി, ചിലപ്പോള്‍ പൊതുബോധം എന്നൊക്കെ തരാതരം പോലെ വിളിക്കപ്പെടുന്ന പലപ്പോഴും മനുഷ്യത്വ വിരുദ്ധമായി തന്നെ പ്രവര്‍ത്തിക്കുന്ന സാധനം ഒരു മനുഷ്യനെ എങ്ങനെയാണ് വളരെ നിസാരമായി അയാള്‍ക്ക് അവകാശപ്പെട്ട സാധാരണ ജീവിതത്തില്‍ നിന്ന് അന്യവത്കരിക്കുന്നത് എന്നതിന്‍റെ സാക്ഷ്യപ്പെടുത്തല്‍....

No comments:

Post a Comment