Friday, April 3, 2015

ദ റിട്ടേണ്‍


ആന്ദ്രെ, ഇവാന്‍, 12 വര്‍ഷത്തിന് ശേഷം മടങ്ങി വരുന്ന അവരുടെ അച്ഛന്‍....ദ റിട്ടേണിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മൂന്നും പേരും ഒരു യാത്ര പോവുകയാണ്. യാത്ര അവരെ എത്തിക്കുന്നത് എവിടെയാണ്? ഒരു തിരിച്ചു വരവിന്‍റെ കഥയാണ് ആന്ദ്രെ സ്വെഗിന്‍സേവിന്‍റെ റഷ്യന്‍ ചലച്ചിത്രം ദ റിട്ടേണ്‍ പറയുന്നത്. ഒറ്റപ്പെടലുകളിലും അന്യവത്കരണത്തിലും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലുമാണ് ചിത്രം കേന്ദ്രീകരിക്കുന്നത്.

ആന്ദ്രെ ശുദ്ധഗതിക്കാരനാണ്. സമൂഹവുമായി തുറന്നു ഇടപെടുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. 12 വര്‍ഷത്തിന് ശേഷമുള്ള അച്ഛന്‍റെ തിരിച്ചു വരവില്‍ അവന്‍ സന്തുഷ്ടനാണ്. അച്ഛനോട് വിധേയത്വം പുലര്‍ത്താനും ആന്ദ്രേക്ക് മടിയില്ല. അതേസമയം അനുജനായ ഇവാന്‍ താരതമ്യേന അന്തര്‍മുഖനാണ്. പലപ്പോഴും സ്വാര്‍ത്ഥനുമാണ്. സംശയത്തിന്‍റെയും ഭീതിയുടെയും അതിപ്രസരമില്ലാതെ ഒന്നിനെയും നോക്കിക്കാണാനോ വെല്ലുവിളികള്‍ ഏറ്റെടുക്കാനോ ഇവാന്‍ തയ്യാറല്ല. അപകര്‍ഷതാ ബോധം ഇവാനെ വേട്ടയാടുന്നു. എപ്പോഴും അമ്മയെ ആണ് അഭയസ്ഥാനമായി അവന്‍ കാണുന്നത്. ഭീരുക്കളെ വിളിക്കാന്‍ പൊതുവായി ഉപയോഗിക്കുന്ന ചിക്കന്‍ എന്ന പേരാണ് ഇവാന് സുഹൃത്തുക്കള്‍ നല്‍കിയിരിക്കുന്നത്. അച്ഛനെക്കുറിച്ച് ഇവാന് ഓര്‍മയില്ല. അച്ഛന്‍റെ മടങ്ങിവരവില്‍ ഇവാന് വലിയ സന്തോഷവുമില്ല. അയാളുടെ മുരടനും വിചിത്രമായതുമായ പെരുമാറ്റ രീതികള്‍ ഇവാന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അച്ഛന്‍റെ അധികാരം സ്ഥാപിക്കല്‍ അംഗീകരിക്കാനും ഇവാന് കഴിയുന്നില്ല. വിശ്വാസരഹിതമായ ആ യാത്ര ദുരന്തത്തിലേക്ക് വഴി തുറക്കുന്നു. 

ഒരു ഫോട്ടോയിലൂടെ മാത്രം അറിഞ്ഞിരുന്ന അച്ഛനെക്കുറിച്ചുള്ള തിരിച്ചറിവ് വളരെ വൈകിയാണ് രണ്ടു പേര്‍ക്കും ഉണ്ടാകുന്നത്. സംവിധായകന്‍റെ ആദ്യ ചിത്രമാണ് ദ റിട്ടേണ്‍. അസ്വസ്ഥതയുണ്ടാക്കുന്ന, ചിലപ്പോഴൊക്കെ വേട്ടയാടുന്ന ചിത്രത്തെ മിഖായേല്‍ ക്രിച്ച്മാന്‍റെ കാവ്യാത്മകമായ ഫ്രേമുകള്‍ ഉദാത്തമാക്കുന്നു.....

No comments:

Post a Comment