Tuesday, April 14, 2015

ട്രയംഫ് ഓഫ് ദ വില്‍

Triumph of the Will (Triumph Des Willens) (1934) എന്ന നാസി ഡോക്യുമെന്‍ററി കണ്ടു. 1934ല്‍ ജര്‍മ്മനിയിലെ ന്യുറംബര്‍ഗില്‍ നടന്ന നാസി പാര്‍ടി കോണ്‍ഗ്രസിനെക്കുറിച്ചാണ് ഡോക്യുമെന്‍ററി. പ്രസംഗത്തിലും ശരീരഭാഷയിലും പലപ്പോഴും അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഗ്രേറ്റ് ഡിക്റ്റേറ്ററിലെ ഹിങ്കല്‍ തന്നെ. ചാപ്ലിന്‍ എന്ന മഹാനായ കലാകാരന് അധികം അതിശയോക്തിയൊന്നും ഹിങ്കലിന്‍റെ പ്രസംഗ രംഗങ്ങളില്‍ വേണ്ടി വന്നിട്ടില്ല. ചാപ്ലിന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു: "അയാളെക്കുറിച്ച് ഞാനൊന്നും കാര്യമായി വായിച്ചിട്ടില്ല, ഒരു ചിത്രം കാണുക മാത്രമാണ് ചെയ്തത്. മൂഢനായ ഈ ഭ്രാന്തനെ ഒന്ന് നോക്കിക്കാണൂ എന്ന്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു. നര്‍മ്മബോധമില്ലാത്തെ ഭീകരനും അതെ സമയം ഉള്ളില്‍ ഇയാളൊരു ഭീരുവുമായിരിക്കുമെന്ന് എനിക്ക് തോന്നി". ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ വച്ച് ചാപ്ലിന്‍ ഈ ചിത്രം കണ്ടിരുന്നു. ഈ ഡോക്യുമെന്‍ററി, ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ചെയ്യാന്‍ ചാപ്ലിന് പ്രചോദനമായി. ഹിറ്റ്‌ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ചെയ്യില്ലായിരുന്നുവെന്ന്‍ ചാപ്ലിന്‍ പിന്നീട് പറയുകയും ചെയ്തു. 
ലെനി റിഫെന്‍സ്ടാള്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്‍ററി മനുഷ്യത്വ രഹിതവും വിവേക ശൂന്യവുമായ ഒരു ഭീകര രാഷ്ട്രത്തിന്‍റെ രൂപീകരണമാണ് കാണിക്കുന്നത്. നാസികളുടെ ഡെപ്യൂട്ടി 'ഫ്യൂറര്‍' ആയ റുഡോള്‍ഫ് ഹെസ് പറയുന്നു: "ഹിറ്റ്‌ലര്‍ എന്നാല്‍ ജര്‍മ്മനി, ജര്‍മ്മനി എന്നാല്‍ ഹിറ്റ്‌ലര്‍".  ഒരു സമൂഹത്തിന്‍റെ ബഹുസ്വരത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, മാസ് ഹിസ്ടീരിയ വളര്‍ത്തി അധികാരമുറപ്പിക്കുന്ന ഹിറ്റ്‌ലറും അതിനു വേണ്ടി പ്രചരിപ്പിക്കുന്ന ഗീബല്‍സിയന്‍ നുണകളും ഇന്നും സജീവമാണ്. ആള്‍ക്കൂട്ടത്തിന്‍റെ ഫാസിസ്റ്റ് മനശാസ്ത്രവും ഫാസിസത്തിന്‍റെ ആള്‍ക്കൂട്ട മനശാസ്ത്രവും ഇത്തരത്തിലുള്ള മനുഷ്യരെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
ഹിന്ദു രാഷ്ട്ര വാദവും വര്‍ഗീയ രാഷ്ട്രീയവും ഏകശിലാത്മകമായ ഒരു രാഷ്ട്രത്തിന് പാര്‍ലമെണ്ടറി ജനാധിപത്യത്തിനകത്ത് തന്നെ, അധികാരത്തിന്‍റെ തണല്‍ ഉപയോഗിച്ച് നിരന്തരമായി ശ്രമം നടത്തുമ്പോള്‍ അത്തരമൊരു രാഷ്ട്ര രൂപീകരണത്തിലേക്ക് നയിക്കുന്ന ആള്‍ക്കൂട്ട മനശാസ്ത്രവും പ്രധാനമാണ്. ഫാസിസ്റ്റ് ദേശ രാഷ്ട്ര രൂപീകരണത്തില്‍ നിര്‍ണായകമായ  പ്രൊപ്പഗാണ്ടയുടെ ഏറ്റവും ശക്തമായ ഉദാഹരണങ്ങളില്‍ ഒന്നാണ് ലെനി റീഫന്‍സ്ടാളിന്‍റെ ട്രയംഫ് ഓഫ് ദ വില്‍....      

No comments:

Post a Comment